by admin | May 28, 2024 5:16 am
പെരിയാറിലെ മത്സ്യ കുരുതിക്കും മലിനീകരണത്തിനും കാരണക്കാരായ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
കൊച്ചി : കേരള സമൂഹത്തെ നടുക്കിയ ദുരന്തമാണ് പെരിയാറിലെ മത്സ്യ കുരുതി.പെരിയാറിന്റെ തീരത്തുള്ള രാസ പദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികളിൽ നിന്നും പുറന്തള്ളിയ രാസമാലിന്യങ്ങൾ മൂലമാണ് പെരിയാറിൽ സമീപകാലത്തെ ഏറ്റവും വലിയ മത്സ്യക്കുരുതിക്ക് വഴിവെച്ചത്.ഒത്തിരിയേറേ വർഷങ്ങളായി പെരിയാറിന്റെ തീരത്തുള്ള മത്സ്യ കർഷകർ അനുഭവിക്കുന്ന യാതന വളരെ വലുതാണ്. മഴക്കാലം ആകുമ്പോൾ രാസ മാലിന്യങ്ങൾ പെരിയാറിലേക്ക് തള്ളുന്നത് പതിവാണ്.എന്നാൽ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു കർശന നടപടിയും ഉണ്ടായിട്ടില്ല. ഏലൂരിൽ സ്ഥിതി ചെയ്യുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (പി.സി.ബി) അനാസ്ഥ മൂലമാണ് വീണ്ടും പെരിയാർ മലിനമാകുന്നത്. ബോർഡിന്‍റെ കൃത്യമായ നിരീക്ഷണവും തുടർ നടപടികളുമുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തത്തിനാണ് പെരിയാർ സാക്ഷ്യം വഹിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുമ്പോൾ പി.സി.ബി ചെയർപേഴ്സന്റെ അനാസ്ഥ വ്യക്തമാണ്.പി.സി.ബി ചെയർപേഴ്സനെ ഉടനടി സസ്പെൻഡ് ചെയ്യുവാനും മത്സ്യക്കുരുതി മൂലം കടബാധ്യതയിലായ കർഷകർക്ക് അർഹമായ ധനസഹായം പ്രഖ്യാപിക്കണമെന്നും, കുറ്റക്കാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുവാനുള്ള സത്വരനടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് അയച്ച കത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത രക്ഷാധികാരി ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യ ഒപ്പ് രേഖപ്പെടുത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണിസിഞ്ഞൂർ മാത്യു ഇലഞ്ഞിമറ്റം, ബിസിസി കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി,കെ.സി.വൈ.എം ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി രാജീവ് പാട്രിക് എന്നിവർ സന്നിഹിതരായിരുന്നു
Source URL: https://keralavani.com/%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4-2/
Copyright ©2024 official news channel of ARCHDIOCESE OF VERAPOLY, unless otherwise noted.