സഭാവാര്‍ത്തകള്‍ : 02.11. 25

സഭാവാര്‍ത്തകള്‍ : 02.11. 25
വത്തിക്കാൻ വാർത്തകൾ
നക്ഷത്രസമൂഹങ്ങളാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലിയോ
പതിനാലാമന്‍ പാപ്പായുടെ ആഹ്വാനം.
വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ യുവവിദ്യാര്‍ത്ഥികള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ ഒക്ടോബര്‍ 30 വ്യാഴാഴ്ച പോള്‍ ആറാമന്‍ ശാലയില്‍ കൂടിക്കാഴ്ച അനുവദിച്ചു. ആകാശത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെന്നും, അവ നാവികരുള്‍പ്പെടുന്ന യാത്രികര്‍ക്ക് വഴികാട്ടുന്നുവെന്നും ഓര്‍മ്മിപ്പിച്ച, ഒരു മുന്‍ അധ്യാപകന്‍ കൂടിയായ പാപ്പാ, നക്ഷത്രങ്ങളെപ്പോലെ, ഭാവിയുടെ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്ന ‘വിദ്യാഭ്യാസത്തിന്റെ നക്ഷത്രസമൂഹങ്ങള്‍’ സൃഷ്ടിക്കപ്പെടാനായി നിരവധിയാളുകള്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു.
ജീവിതത്തിന്റെ സുഖദുഃഖസമ്മിശ്രമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിങ്ങളെ വഴികാട്ടാന്‍ മാതാപിതാക്കളും ഗുരുക്കന്മാരും പുരോഹിതരും സുഹൃത്തുക്കളും നക്ഷത്രങ്ങളെപ്പോലെ നില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, അതുപോലെ നിങ്ങളും നിങ്ങള്‍ക്കരികിലുള്ളവര്‍ക്ക് വഴികാട്ടികളാകേണ്ടവരാണെന്ന് വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ഒരു നക്ഷത്രത്തിന് ഒറ്റയ്ക്ക് വഴികാട്ടാനാകാത്തതുപോലെ, ഒരുമിച്ച് നിന്ന് വേണം ഭാവിക്ക് ദിശ കാട്ടാന്‍ നിങ്ങള്‍ ശ്രമിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
അതിരൂപത വാർത്തകൾ

ധന്യ മദര്‍ ഏലിശ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
കേരള സഭയുടെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മലിത്താ സന്യാസിനി സഭാസ്ഥാപികയുമായ ധന്യ മദര്‍ ഏലിശ്വയെ ലെയോ 14-ാമന്‍ പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ സെബാസ്റ്റിയന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു. പൊന്തിഫിക്കല്‍ ദിവ്യബലി 2025 നവംബര്‍ 8 ന് വൈകുന്നേരം 4.30 മണിക്ക് വല്ലാര്‍പാടം ദേശിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍.

പെണ്‍വിളക്ക്’ മദര്‍ ഏലീശ്വായുടെ ജീവിതം പ്രകാശനം ചെയ്തു
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസര്‍ രചിച്ച ‘പെണ്‍വിളക്ക്, മദര്‍ ഏലീശ്വായുടെ ജീവിതം’ എന്ന കൃതി വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. സെന്റ് സേവ്യേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രൊവിന്‍ഷ്യാളുമായ സിസ്റ്റര്‍ പേഴ്സി സിടിസി ആദ്യപ്രതി ഏറ്റുവാങ്ങി. മദര്‍ ഏലീശ്വയുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മനോഹരമായ കൃതി എന്നാണ് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടത്.