വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം
വത്തിക്കാൻ സിറ്റി : എല്ലാവരെയും വത്തിക്കാനിലേക്ക് ആലിംഗനം ചെയ്തു സ്വീകരിക്കുന്ന മാതൃകയില്‍ ബെര്‍ണിനി വിഭാവനം ചെയ്ത സ്തൂപസമുച്ചയത്തിനുള്ളില്‍, 32 രാജ്യങ്ങളില്‍ നിന്നുള്ള, 132 പുല്‍ക്കൂടുകള്‍ പ്രദര്‍ശനത്തിനായി തുറന്നുകൊടുത്തു. ഡിസംബര്‍ മാസം എട്ടാം തീയതി നടന്ന ലളിതമായ ചടങ്ങില്‍, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് മോണ്‍സിഞ്ഞോര്‍ റീനോ ഫിസിക്കെല്ലയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. തികച്ചും സൗജന്യമായ പ്രദര്‍ശനം 2026 ജനുവരി 8 വരെ തുടരും..
ഇന്ത്യ , ഇറ്റലി, ഫ്രാന്‍സ്, ക്രൊയേഷ്യ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, സ്ലൊവേനിയ, റൊമാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, അമേരിക്ക, പെറു, എറിത്രിയ, കൊറിയ, വെനിസ്വേല, തായ്വാന്‍, ബ്രസീല്‍, ജപ്പാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, പരാഗ്വേ, തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പുല്‍ക്കൂടുകള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നു.
കാലങ്ങളായി ക്രിസ്തുമസ് കാലത്ത്, വത്തിക്കാന്‍ ചത്വരത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന രംഗമാണ് ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറു പുല്‍ക്കൂടുകളുടെ പ്രദര്‍ശനം. ജാപ്പനീസ് പേപ്പര്‍, സില്‍ക്ക്, റെസിന്‍, കമ്പിളി, തേങ്ങ, ഗ്ലാസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉപയോഗിച്ച് സൃഷ്ടിച്ച പുല്‍ക്കൂടുകളാണ് പ്രദര്‍ശനത്തിലുള്ളത്. എല്ലാ ദിവസങ്ങളിലും, വൈകുന്നേരം ഏഴു മണി വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുവാന്‍ അവസരമുണ്ട്.