സഭാവാര്‍ത്തകള്‍ : 14. 12. 25
സഭാവാര്‍ത്തകള്‍ : 14. 12. 25
വത്തിക്കാൻ വാർത്തകൾ
തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് വത്തിക്കാനിൽ വിരുന്നൊരുക്കി
പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ട്, ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. ഏകദേശം നൂറ്റിയിരുപതോളം ആളുകൾ അത്താഴവിരുന്നിൽ പങ്കാളികളായി. നിരവധി സന്നദ്ധപ്രവർത്തകർ അത്താഴവിരുന്നിനു സേവനങ്ങൾ നൽകി.
പാവപ്പെട്ടവരായ സഹോദരങ്ങളും, സഭയുടെ ഭാഗം ആണെന്നുള്ള സത്യം എടുത്തു പറയുന്നതാണ് ഈ വിരുന്ന്, അത് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്നും കർദിനാൾ കോൺറാഡ് എടുത്തു പറഞ്ഞു. വിരുന്നിൽ പങ്കെടുത്തവർ അവരുടെ ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങൾ പങ്കുവച്ചതും ഏറെ ഹൃദയസ്പർശിയായിരുന്നു.

ബെത്‌ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തിരി തെളിഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 6ന് ബെത്‌ലഹേമിലെ ചരിത്രപ്രസിദ്ധമായ തിരുപിറവി ദേവാലയത്തിന് മുന്നിലുള്ള ഭീമാകാരമായ ക്രിസ്തുമസ് ട്രീ പ്രകാശിപ്പിച്ച് ബെത്‌ലഹേം നഗരം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തയാറായിരിക്കുകയാണ്.
യുദ്ധത്തിന്റെ മുറിവുകള്‍ക്കിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരിന്ന ബെത്‌ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കാണ് ഇപ്പോള്‍ തിരി തെളിഞ്ഞത് . യേശു ജനിച്ച പട്ടണമായ ബെത്ലഹേമില്‍ എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും നേരത്തെ പരിമിതപ്പെടുത്തിയിരിന്നു. എന്നാല്‍, അടുത്തിടെയുണ്ടായ വെടിനിര്‍ത്തലിന് ശേഷം, ക്രിസ്തുമസ് ആഘോഷത്തിന് പ്രദേശത്ത് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്.
20 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍ വിളക്കുകള്‍ തെളിയിക്കുന്നതിന് സാക്ഷികളാകുവാന്‍ വെസ്റ്റ്ബാങ്കില്‍നിന്നും ഇസ്രയേലില്‍നിന്നും ആയിരക്കണക്കിനു പലസ്തീനികളെത്തിയിരുന്നു. വിളക്കു തെളിഞ്ഞപ്പോള്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ സ്‌ക്വയറില്‍ ഒത്തുകൂടി, സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ഗായകസംഘത്തിന്റെ കരോള്‍ കേള്‍ക്കുകയും ചെയ്തു.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

ഉണ്ണീശോയുടെ സ്വന്തം എന്ന പേരില്‍ ഫിയാത്ത് മിഷന്‍ വരാപ്പുഴ അതിരൂപതയിലെ കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഒരു കൈ പുസ്തകമാണ് ഇത്. ഇതിന്റെ ലക്ഷ്യം ആഗമനകാലത്തിലെ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ണീഈശോയെ സ്വീകരിക്കുവാന്‍ വേണ്ടി കുട്ടികളെ ഒരുക്കുകയെന്നതാണ്. ഈ പുസ്തകം എല്ലാ ഇടവകകളിലെയും കുട്ടികള്‍ക്ക് കൊടുക്കുകയും അവരെ അതില്‍ പറഞ്ഞിട്ടുള്ള സുകൃതങ്ങള്‍ ചെയ്യിപ്പിച്ചു കൊണ്ട് കുട്ടികളെ ക്രിസ്തുമസിനായി ഒരുക്കണമെന്നും വിശ്വാസപരിശീലന കമ്മീഷന്‍ ഡയറക്ടര്‍ വിന്‍സന്റെച്ചന്‍ പറഞ്ഞു.
