അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

by admin | April 5, 2022 7:37 am

അമേരിക്കയിലെ ഒഹായോ

കൊളംബസ് രൂപതയുടെ

മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ ഫെർണാണ്ടസിന്റെയും മകൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആദ്യമായാണ്  ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ കത്തോലിക്കാസഭയില്‍ മെത്രാന്‍ പദവിയിലെത്തുന്നത് . സിഡ്‌നി ഓസ്വാൾഡിന്റെയും തെൽമ (നൊറോണ) ഫെർണാണ്ടസിന്റെയും മൂന്നാമത്തെ മകനായി 1972 സെപ്റ്റംബർ 21-നാണ് ഒഹായോയിലെ ടോളിഡോയിൽ ഫെർണാണ്ടസ് ജനിച്ചത്. 1970-ൽ ഇന്ത്യയിലെ മുംബൈയിൽ നിന്ന് അമേരിക്കയിലേയ്ക്കു കുടിയേറിയ  ഡോക്ടറുടെയും ടീച്ചറുടെയും മകനാണ് നിയുക്തമെത്രാനായ ഏള്‍ കെ ഫെര്‍ണാണ്ടസ്. ഇരുവരും യഥാർത്ഥത്തിൽ ഗോവയിൽ നിന്നുള്ളവരാണ്. മാതാപിതാക്കളുടെ അഞ്ചു മക്കളിലൊരാളായ ഇദ്ദേഹത്തെ പിതാവിനെ പോലെ ഡോക്ടറാക്കണമെന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അതിനുള്ള പഠനം ആരംഭിച്ചതിനു ശേഷമാണ് ഒരു യൂറോപ്യന്‍ യാത്രക്കിടെ ഏള്‍ കെ ഫെര്‍ണാണ്ടസ് റോമിലെ സെ. പീറ്റേഴ്‌സ് ബസിലിക്കയിലെത്തുന്നത്. അവിടെ വി. പത്രോസിന്റെ കബറിടത്തിനു മുമ്പില്‍ വച്ച്, പുരോഹിതനാകണമെന്ന ഉള്‍വിളി തനിക്കുണ്ടാകുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന് സിന്‍സിനാറ്റി അതിരൂപതയ്ക്കു വേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. 2002 ല്‍ വൈദികനായി. മോറല്‍ തിയോളജിയില്‍ റോമില്‍ നിന്നു ഡോക്ടറേറ്റ് നേടുകയും മാതൃരൂപതയില്‍ മടങ്ങിയെത്തി സെമിനാരി അദ്ധ്യാപനം ഉള്‍പ്പെടെ നിരവധി ചുമതലകള്‍ നിര്‍വഹിച്ചു. വാഷിംഗ്ടണിലെ വത്തിക്കാന്‍ എംബസിയിലും സേവനം ചെയ്തിരുന്നു.

ഒരു സ്‌കൂളും ധാരാളം യുവജനങ്ങളും ഉള്ള ഒരിടവകയില്‍ വികാരിയാകണമെന്നതായിരുന്നു തന്റെ മോഹമെന്ന് ഫാ. ഏള്‍ കെ ഫെര്‍ണാണ്ടസ് ഓര്‍ക്കുന്നു. മൂവായിരം കുടുംബങ്ങളും ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുമുള്ള പള്ളിയില്‍ വികാരിയായി ജോലി ചെയ്യുമ്പോഴാണ് മെത്രാന്‍ പദവിയിലേയ്ക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.

 

Share this:

Source URL: https://keralavani.com/%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b9%e0%b4%be%e0%b4%af%e0%b5%8b-%e0%b4%95%e0%b5%8a%e0%b4%b3%e0%b4%82%e0%b4%ac/