by admin | August 19, 2021 6:35 am
വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ സംഭവത്തിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി.
ഈശോയുടെ തിരുഹൃദയസമൂഹത്തിലെ (Sisters of the Sacred Heart of Jesus) അംഗങ്ങളായ സിസ്റ്റർ മേരി അബുദ് (Mary Abud) സിസ്റ്റർ റെജീന റോബ (Regina Roba) എന്ന രണ്ടു സന്യാസിനിമാരാണ് ഓഗസ്റ്റ് 17-നു അക്രമികളുടെ വെടിയേറ്റ് മരിച്ചത്. “സംഭവത്തിൽ പാപ്പാ അതീവദുഃഖിതനാണെന്നും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും, സമർപ്പിതസമൂഹത്തിനും അദ്ദേഹം അനുശോചനം അറിയിക്കുന്നു” എന്നും, കർദ്ദിനാൾ പിയേത്രോ പരോളിൻ (Cardinal Pietro Parolin), തെക്കൻ സുഡാനിലെ നയതന്ത്രകാര്യാലയത്തിലേക്കച്ച സന്ദേശത്തിൽ എഴുതി.
“ഈ രണ്ടു സഹോദരിമാരുടെ ജീവത്യാഗം, ഈ മേഖലയിൽ സമാധാനത്തിനും അനുരഞ്ജനത്തിനും, സുരക്ഷിതത്വത്തിനും കാരണമാകുമെന്ന് ഫ്രാൻസിസ് പാപ്പാ വിശ്വസിക്കുന്നു” എന്നും, “അവരുടെ നിത്യശാന്തിക്കും, ഈ നഷ്ടത്തിൽ ദുഃഖിക്കുന്നവർക്കും വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുന്നു” എന്നും സന്ദേശത്തിൽ പറയുന്നു.
ശവസംസ്കാരചടങ്ങുകളുടെ ഭാഗമായുള്ള വിശുദ്ധബലിയിൽ സംബന്ധിക്കുന്ന എല്ലാവർക്കും, പാപത്തിന്റെയും മരണത്തിന്റെയും മേൽ വിജയം നേടിയ ഉത്ഥിതനായ കർത്താവിന്റെ ആശ്വാസവും ശക്തിയും നേർന്ന പരിശുദ്ധ പിതാവ്, തന്റെ അപ്പസ്തോലിക അനുഗ്രഹം എല്ലാവർക്കും നൽകുകയും ചെയ്തു.
തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബയും ഉഗാണ്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന വഴിയിൽ വച്ചാണ് രണ്ട് സന്യാസിനിമാരും മറ്റ് മൂന്ന് പേരും അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സുഡാനിലെ തന്നെ ടോറിട്ട് (Torit) രൂപതയിലെ ഒരു ഇടവകയുടെ ശതാബ്‌ദി ആഘോഷങ്ങൾക്കുശേഷം ഇതേ സന്യാസസമൂഹത്തിലെത്തന്നെ സന്യാസിനിമാർക്കും, മറ്റ് വിശ്വാസികൾക്കുമൊപ്പം തിരികെയുള്ള യാത്രയിലായിരുന്നു, മരണമടഞ്ഞ രണ്ട് സന്യാസിനിമാരും.
Source URL: https://keralavani.com/%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%bb-%e0%b4%b8%e0%b5%81%e0%b4%a1%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%a8%e0%b5%8d/
Copyright ©2024 official news channel of ARCHDIOCESE OF VERAPOLY, unless otherwise noted.