യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ

by admin | May 21, 2021 5:40 am

യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ

വത്തിക്കാൻ നല്കുന്ന പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു :

1. ആമുഖം

യുവജനങ്ങളുടെ വളർച്ചയ്ക്കും രൂപീകരണത്തിനും സഹായകമാകുന്ന വിധത്തിൽ രൂപതാതലങ്ങളിൽ (WYD) യുവജനോത്സവങ്ങൾ ക്രിയാത്മകമായും ഐകരൂപ്യത്തോടെയും നടത്തുന്നതിനാണ് വത്തിക്കാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇന്ന് ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള കോവിഡ് 19-മഹാമാരി കാരണമാക്കുന്ന അകൽച്ചയും സംഗമിക്കുന്നതിനുള്ള സാദ്ധ്യതക്കുറവുകളും പരിഗണിച്ചുകൊണ്ടുതന്നെയാണ് വത്തിക്കാൻ യുവജനസംഗമത്തിനുള്ള പുതിയ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഒരോ യുവാവിന്‍റേയും യുവതിയുടേയും മനസ്സിൽ തെളിയുന്ന ഔദാര്യത്തിന്‍റേയും, ആദർശങ്ങൾക്കും മൂല്യങ്ങൾക്കുമായുള്ള ദാഹത്തിന്‍റേയും ജീവിതനന്മയെ പതിന്മടങ്ങായി വളർത്തിയെടുക്കുവാനുള്ള അവസരമാണ് യുവജനദിനാചരണങ്ങളെന്ന് നവമായ നിർദ്ദേശങ്ങൾ ആമുഖമായി പ്രസ്താവിക്കുന്നു.

മെയ് 18 ചൊവ്വാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിൽ രാജ്യാന്തര ഏജൻസികളുമായി ഓൺ ലൈനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുവജന പ്രേഷിതപ്രവർത്തനങ്ങൾക്കായുള്ള വകുപ്പിന്‍റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കേവിൻ ഫാരെൽ പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. വത്തിക്കാന്‍റെ പ്രതിനിധികളായി, കർദ്ദിനാൾ ഫാരെലിനെ കൂടാതെ മോൺസീഞ്ഞോർ അലസാന്ദ്രേ മേലോ, മോൺസീഞ്ഞോർ ജോ ചാഗാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് പുതിയ നിർദ്ദേശങ്ങൾ ഒന്നൊന്നായി വിവരിച്ചു നല്കി.

2. പ്രത്യേക ലോക യുവജനദിനം :

മൂന്നു വർഷത്തിൽ ഒരിക്കൽ ഓരോ രാജ്യങ്ങളിലായി മാറിമാറി സമ്മേളിക്കുന്നതും ആഗോള സഭാദ്ധ്യക്ഷനായ പാപ്പാ പങ്കെടുക്കുന്നതുമാണ് പ്രത്യേകമായ ആഗോള യുവജന സംഗമം. ആതിഥ്യം നല്കുന്ന നാട്ടിലെ കത്തോലിക്കാ സഭാസമൂഹങ്ങളാണ് ഈ ആഘോഷങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്നത്. എന്നാൽ സാധാരണ ആഗോള യുവജനദിനം എല്ലാവർഷവും സഭയിൽ ഒരു ദിവസം – (ക്രിസ്തുരാജന്‍റെ മഹോത്സവനാളിൽ) നവംബർ അവസാനത്തിലെ ഞായറാഴ്ച ആചരിക്കുന്നതാണ്. അന്നാളിലേയ്ക്ക് പാപ്പാ യുവജനങ്ങൾക്കായി പ്രത്യേക സന്ദേശം നല്കുന്നതും പതിവാണ്.

യുവജനങ്ങളെ അവരുടെ ജീവിതയാത്രയിൽ ആഗോളസഭ അനുഗമിക്കുന്നതിന്‍റെ അടയാളമാണ് ഈ ആഘോഷവും പ്രത്യേക സന്ദേശവും. ആഗോള യുവജന ആഘോഷങ്ങളുടെ ഉപജ്ഞാതാവ് വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ പാപ്പായാണ്. യുവജനങ്ങളുടെ ആശകളിലും പ്രത്യാശകളിലും സഭ പങ്കുചേരുകയും പ്രത്യേകമായി അവരുടെകൂടെ നില്ക്കുകയും, ജീവിതയാത്രയിൽ അവരെ അനുഗമിക്കുകയും ചെയ്യുന്നതിന്‍റെ അടയാളമാണിതെന്നും, അവരുടെ പ്രതീക്ഷകൾക്ക് സത്യവും സ്നേഹവുമായ ക്രിസ്തു നല്കുന്ന മറുപടിയാണീ ആഘോഷമെന്നും പാപ്പാ വോയ്ത്തീവ പ്രസ്താവിച്ചിട്ടുള്ളത് നവമായ നിർദ്ദേശങ്ങളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്

Share this:

Source URL: https://keralavani.com/%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a8%e0%b4%b5/