മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് നിര്യാതനായി

കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി.
1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. വൈദിക പഠനത്തിനുശേഷം
1971 ൽ വൈദികപട്ടം സ്വീകരിച്ചു. റോമിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്.
പള്ളിപ്പുറം , ഗോതുരുത്ത് , കലൂർ, ചാലക്കുടി, എന്നീ ഇടവകകളിൽ സഹവികാരിയായും , മാമംഗലം കർമലമാതാ ചർച്ച്, സെന്റ്. മൈക്കിൾസ് ചർച്ച് ചെമ്പുമുക്ക് , സെന്റ്. ജോർജ്ജ് ചർച്ച് പെരുമാനൂർ, സെൻറ്. ഫ്രാൻസിസ് സേവ്യർ ചർച്ച് കലൂർ എന്നിവിടങ്ങളിൽ വികാരിയായിയായും, കളമശ്ശേരി മൈനർ സെമിനാരി റെക്ടർ, കളമശ്ശേരി ഹോളി ഏഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, വരാപ്പുഴ അതിരൂപത ചാൻസിലർ, എറണാകുളം ആശീർഭവൻ ഡയറക്ടർ , വല്ലാർപാടം ബസിലിക്ക റെക്ടർ എന്നീ നിലകളിലും കൂടാതെ ഫൊറോന വികാരിയായും സേവനം ചെയ്തു . അദ്ദേഹം ദീർഘകാലം വരാപ്പുഴ അതിരൂപത വിവാഹ കോടതിയിലും സേവനം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിൻറെ വിശിഷ്ടമായ വൈദിക സേവനത്തിനിടയിൽ 2009 സെപ്റ്റംബർ 13 ആം തീയതി പരിശുദ്ധ പിതാവ് പേപ്പൽ ബഹുമതിയായ മോൺസിഞ്ഞോർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. ദീർഘകാലം വരാപ്പുഴ അതിരൂപതയുടെ എപ്പിസ്കോപ്പൽ വികാരിയായി അദ്ദേഹം സേവനം ചെയ്തു. 2018 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അദ്ദേഹം കാക്കനാട് ചെമ്പുമുക്കിൽ ഉള്ള ആവില ഭവനിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
തൻറെ ജീവിതകാലം മുഴുവൻ ദൈവത്തിന്റെ മഹത്വത്തിനും മനുഷ്യൻറെ നന്മയ്ക്കുമായി ജീവിച്ച വ്യക്തിയായിരുന്നു മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് എന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. അദ്ദേഹത്തിൻറെ വിയോഗത്തിൽ ആർച്ചുബിഷപ്പ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അദ്ദേഹത്തെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും തികഞ്ഞ ആത്മാർത്ഥതയോടും സത്യസന്ധതയോടെ കൂടി അദ്ദേഹം നിർവ്വഹിച്ചിരുന്നു എന്ന് ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. അദ്ദേഹം സേവനം ചെയ്ത എല്ലാ സ്ഥലങ്ങളിലും വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്ത പ്രകൃതിസ്നേഹി കൂടിയായിരുന്നു അദ്ദേഹം.
മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ടിന്റെ മൃതസംസ്കാര കർമ്മം 16/02/2021 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് നീറിക്കോട് സെൻറ് ജോസഫ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അദ്ദേഹത്തിൻറെ ഭവനത്തിലും തുടർന്ന് വൈകുന്നേരം 4.30 വരെ നീറിക്കോട് സെൻറ് ജോസഫ് ദേവാലയത്തിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4 .30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടക്കും.
അഭിവന്ദ്യ പിതാക്കന്മാരും വൈദീകരും വിശ്വാസികളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചടങ്ങുകളിൽ സംബന്ധിക്കും. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Related
Related Articles
ഭവന പുനരുദ്ധാരണ പദ്ധതി
ഭവന പുനരുദ്ധാരണ പദ്ധതി കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ
കരുതലിന്റെ ഫോൺ വിളിയുമായി ഒരു വികാരിയച്ചൻ :
കൊച്ചി : കൊറോണ ബാധ സമ്മാനിച്ച ദുരിതവും ലോക് ഡൗൺ അടിച്ചേൽപ്പിച്ച ബന്ധനവും ഇടവക ജനങ്ങളെ പള്ളിയിൽ നിന്നും അകറ്റിയപ്പോൾ അവരെ തേടി അവരുടെ ഇടയനായ
മൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.
നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ