പാപ്പായുടെ യുവജനപ്രസ്ഥാനം “സ്കോളാസി”ന് ഇറാഖിൽ തുടക്കമിട്ടു….

by admin | March 15, 2021 6:39 am

പാപ്പായുടെ യുവജനപ്രസ്ഥാനം “സ്കോളാസി”ന് ഇറാഖിൽ തുടക്കമിട്ടു……

ബ്യൂസ് ഐരസ്സിൽ മെത്രാപ്പോലീത്തയായിരിക്കവെ പാപ്പാ ഫ്രാൻസിസ് തുടക്കമിട്ട യുവജനങ്ങളുടെ ഉപവി പ്രസ്ഥാനം.

ഇറാഖിലെ തുടക്കം
സ്കോളാസിന്‍റെ ഇറ്റലിയിലെ കോർഡിനേറ്റർ മാരിയോ ദേൽ വെർമേയുടെ നേതൃത്വത്തിലാണ് യുവജനങ്ങൾ തങ്ങളുടെ സമപ്രായക്കാരുടെ വിദ്യാഭ്യാസ സാംസ്കാരിക കായിക മേഖലകളിലെ വികസനത്തിന് സഹായിക്കുന്ന പാപ്പാ ഫ്രാൻസിസ് സ്ഥാപകനായ പ്രസ്ഥാനം സ്കോളാസ് ഒക്കുരേന്തസ്സിന് (Scholas Occurentes) ഇറാഖിൽ തുടക്കമി‌ട്ടത്. ഇറാഖ് പര്യടനത്തിന്‍റെ പ്രഥമ ദിനത്തിൽതന്നെ മാർച്ച് 5 വെള്ളിയാഴ്ച വൈകുന്നേരം പാപ്പാ ഫ്രാൻസിസ് അവിടത്തെ പ്രസ്ഥാനത്തിലെ അംഗങ്ങളായ യുവജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കു സമയം കണ്ടെത്തിയത് ശ്രദ്ധേയമായിരുന്നു. ബാഗ്ദാദിൽ വെള്ളിയാഴ്ച വൈകുന്നേരം മെത്രാന്മാരും വൈദികരും സന്ന്യസ്തരുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം തന്‍റെ വിശ്രമസങ്കേതമായ വത്തിക്കാൻ സ്ഥാനപതിയുടെ ബാഗ്ദാദിലെ മന്ദിരത്തിൽവച്ചായിരുന്നു സ്കോളാസിന്‍റെ ഇറാഖിലെ പുതിയ അംഗങ്ങളായ 30 യുവജനങ്ങളുമായി പാപ്പാ ഫ്രാൻസിസ് കൂടിക്കാഴ്ച നടത്തിയത്.

ജീവിത സ്വപ്നങ്ങളുമായി
യുവജനങ്ങൾ പാപ്പായുടെ പക്കൽ

തങ്ങളുടെ ജീവതസ്വപ്നങ്ങൾ യുവജനങ്ങൾ ഒരു കടലാസ്സിൽ കുറിച്ചത് പാപ്പായ്ക്കു സമ്മാനിച്ചു. യുവജനങ്ങൾക്ക് ജീവിതസ്വപ്നങ്ങൾ വേണമെന്നും സ്വപ്നങ്ങൾ ഇല്ലാത്തവർ മൃതരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഒരു സമൂഹമാകുന്നതിന് നാം എല്ലാവരും ഒരേ ഭാഷ സംസാരിച്ചില്ലെങ്കിലും ഒരേ സ്ഥലത്തു ജനിച്ചവരല്ലെങ്കിലും ഒരേ കാഴ്ചപ്പാടാണ് ആവശ്യമെന്ന് പാപ്പാ ഫ്രാൻസിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. തങ്ങളുടെ ഭാവി പ്രതീക്ഷകൾ പൂവണിയിക്കാൻ ജീവിതത്തിന്‍റെ ഒരോ ഘട്ടത്തിലും വിദ്യാഭ്യാസം, സംസ്കാരം, കല, കായികം എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധപതിപ്പിക്കുകയും സമർപ്പിതരാവുകയും വേണമെന്ന് പാപ്പാ യുവജനങ്ങളോട് ആഹ്വാനംചെയ്തു. സഹവർത്തിത്വം അപരന് ഇടംകൊടുക്കുന്നതു മാത്രമല്ല, അപരന്‍റെ വ്യത്യാസങ്ങൾ അംഗീകരിക്കുന്നതും പാരസ്പര്യം വളർത്തുന്നതും കൂടിയാണെന്ന് വ്യക്തമാക്കി.  വ്യത്യാസങ്ങൾ അംഗകിരക്കുമ്പോഴാണ് കൂട്ടായ്മയും സൗഹൃദവും വളരുന്നതെന്ന് ഒരു സ്കോളാസ് യുവാവു  അറബിയിൽ കുറിച്ചത്  പാപ്പാ എല്ലാവരുമായി പങ്കുവച്ചു.

“സ്കോളാസ് ഒക്കുരേന്തസ്” ഒരു പൊന്തിഫിക്കൽ സ്ഥാപനം
വ്യക്തിവളര്‍ച്ചയില്‍ കുട്ടികളും യുവജനങ്ങളും പരസ്പരം സഹായിക്കാന്‍ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കവെ പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട പ്രസ്ഥാനമാണ് സ്കോളാസ് (Scholas Occurentes). ലത്തീന്‍ ഭാഷയിലുള്ള പേരിന് അര്‍ത്ഥം “സ്കൂളുകളുടെ കൂട്ടായ്മ” എന്നാണ്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ (1998-2013) കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് തുടങ്ങിയതാണ് യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുന്ന ‘സ്കോളാസ് ഒക്കുരേന്തസ്സ്’ പ്രസ്ഥാനം. കലാ-കായിക-സാംസ്ക്കാരിക വേദികളിലെ പ്രമുഖരായ യുവജനങ്ങളെ സംഘടിപ്പിച്ചാണ് പാപ്പാ ഫ്രാന്‍സിസ് അന്ന് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആദ്യകാല അംഗങ്ങളില്‍ ഒരാളാണ് അര്‍ജന്‍റീനിയില്‍ ബ്യൂനസ് ഐരസിലെ ലാനസ് സ്വദേശിയായ ഡിയേഗോ മരഡോണ, ലയോണല്‍ മേസ്സി, ബ്രസീലിയന്‍ താരം റൊനാള്‍ഡീനോ എന്നിവര്‍.

യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുക, അങ്ങനെ ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. കലാ സാംസ്ക്കാരി കായിക ലോകത്തെ ധാരാളം പ്രതിഭകള്‍ പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകരാണ്. ഇന്നത് ഒരു രാജ്യാന്തര പ്രസ്ഥാനമായി വളര്‍ന്ന് 190 രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു. കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ 2013-ല്‍ ബ്യൂനസ് ഐരസില്‍നിന്നും വത്തിക്കാനില്‍ എത്തിയതോടെ ഇറ്റലിയിലും “സ്കോളാസി”ന് വേരുപിടിച്ചു. 2016-ല്‍ അതൊരു പൊന്തിഫിക്കല്‍ പ്രസ്ഥാനമായി  ഉയര്‍ത്തപ്പെട്ടു. ഇന്നതിന് റോമാ നഗരത്തില്‍ ഓഫിസുണ്ട്.
 

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be/