ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.

by admin | April 26, 2021 6:18 am

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.

 

വാക്സിനേഷൻ ലോകജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. മിക്ക രാജ്യങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള വാക്സിനേഷനുകൾ കുട്ടികൾ, ഗർഭിണികൾ, നവജാതശിശുക്കൾ എന്നിങ്ങനെ വിവിധ ഗണങ്ങളിൽ ഉള്ളവർക്ക് നൽകാറുണ്ട്. ഏതാണ്ട് 27 ഓളം രോഗവ്യാപനങ്ങൾക്കുള്ള പ്രതിരോധവാക്സിനുകൾ കോവിഡിന് പുറമേ ഇതിനോടകം നിലവിലുണ്ട്. ഓരോ രാജ്യങ്ങളിലും വാക്സിനേഷൻ പ്രതിരോധ പദ്ധതികൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും പൊതുവായി ഡിഫ്റ്റീരിയ, വില്ലൻ ചുമ (pertussis), ടെറ്റനസ്, പോളിയോ, മസൂരി (measles), ഹെപ്പറ്ററ്റീസ് ബി, വസൂരി (Small pox) എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് പൊതുവായി വാക്സിനേഷനുകൾ ചെയ്തുവരുന്നുണ്ട്.

 

വസൂരിക്കുള്ള ആദ്യ വാക്സിൻ ഇന്ത്യയിൽ എത്തിയത് 1802 മെയ് മാസത്തിലാണ്. അന്ന ദസ്താൽ എന്ന മൂന്നു വയസുകാരിക്കാണ് 1802 ജൂൺ 14ന് ബോംബെയിൽ വെച്ച് ആദ്യമായി ഈ വാക്സിൻ എടുത്തത്. പരിശീലനം ലഭിച്ച വാക്സിനേറ്റർമാർ, (അവരെ ലൈസൻസ് വാക്സിൻ വാക്സിനേറ്റേഴ്സ് എന്നും വിളിച്ചിരുന്നു) ഓരോ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ നൽകിയിരുന്നു. അവർക്ക് സർക്കാർ ശമ്പളം ഇല്ലാതിരുന്നതിനാൽ ചെറിയ തുക ഈടാക്കിയാണ് വാക്സിനേഷൻ നൽകിയിരുന്നത്. ചെറുതെങ്കിലും തുക കൊടുക്കേണ്ട കാരണം കൊണ്ട് തന്നെ നിരവധി ആളുകൾ വാക്സിനേഷനിൽ നിന്ന് ഒഴിഞ്ഞു നിന്നു. പിന്നീട് അവരെ ശമ്പളക്കാരായി നിയമിക്കുന്ന രീതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോട് കൂടി ആരംഭിച്ചു.

 

വസൂരി രോഗം തടയുന്നതിന് 1892 ൽ നിർബന്ധിത വാക്സിനേഷൻ നിയമം നടപ്പിലാക്കി. പകർച്ചവ്യാധി സമയത്ത് മാത്രമാണ് നിയമം പ്രയോജനപ്പെടുത്തിയിരുന്നത്. 1938 കാലത്തെ രേഖകൾപ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ 80 ശതമാനം ജില്ലകളിലും ഈ നിയമം ഫലത്തിൽ ഉണ്ടായിരുന്നു. 1850 വരെയും വസൂരി വാക്സിൻ ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

 

ആ കാലഘട്ടത്തിൽ മറ്റൊരു പ്രധാനപ്പെട്ട പകർച്ചവ്യാധി കോളറയായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ഡോ. ഹാഫ്ക്കിൻ 1893 ൽ കോളറ വാക്സിൻ പരീക്ഷണം ഇന്ത്യയിൽ നടത്തി. 1896 ൽ പ്ലേഗ് പകർച്ചവ്യാധി ഉണ്ടായി. അത് നേരിടാനായി പകർച്ചവ്യാധി നിയമം 1896 നടപ്പിൽ വരുത്തി. 1897 ൽ ഡോ. ഹാഫ്ക്കിൻ, പ്ലേഗിനുള്ള മരുന്നും കണ്ടുപിടിച്ചു. ഈ മരുന്ന് ഉണ്ടാക്കിയ ലബോറട്ടറിയാണ് 1899 വരെ പ്ലേഗ് ലബോറട്ടറി എന്നും, പിന്നീട് ബോംബെ ബാക്ടീരിയോളജിക്കൽ ലാബ് (1905), പിന്നീട് ഹാഫ്ക്കിൻ ഇൻസ്റ്റിറ്റ്യൂട്ട് (1925) എന്നും അറിയപ്പെട്ടത്.

 

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യകാലത്ത് വസൂരി, കോളറ, പ്ലേഗ്, ടൈഫോയ്ഡ് എന്നിങ്ങനെ നാല് രോഗപ്രതിരോധ വാക്സിനുകൾ ലഭ്യമായിരുന്നു. ആൻറി റാബീസ് (പേവിഷ ബാധ) വാക്സിൻ, പകർച്ചപ്പനി, കുട്ടികൾക്കുള്ള പോളിയോ വാക്സിൻ എന്നിവയൊക്കെ ഉണ്ടായി. സ്വാതന്ത്ര്യ കാലഘട്ടത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ വസൂരി റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. ക്ഷയരോഗവും മരണ നിരക്ക് കൂട്ടി. ബിസിജി വാക്സിനേഷൻ ആരംഭിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ 1977 ൽ ഇന്ത്യ വസൂരി വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.

1986 കാലയളവിൽ പ്രതിരോധ മരുന്ന് കുത്തിവെപ്പ് പ്രധാനമന്ത്രിയുടെ 20 ഇനപദ്ധതിയിലുൾപ്പെടുത്തിയതോടുകൂടി കൂടുതൽ പ്രാധാന്യം നേടി. പിന്നീട് പോളിയോ നിർമാർജനത്തിന് ദേശീയ പ്രതിരോധ കുത്തിവെപ്പ് ദിനങ്ങൾ തന്നെ പ്രഖ്യാപിക്കപ്പെട്ടു. 2012 ഫെബ്രുവരി 25ന്, ലോക ആരോഗ്യ സംഘടന ഇന്ത്യയെ പോളിയോ ബാധിത രാജ്യങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തു.

വാക്സിനേഷൻ പരിചയത്തിൻറെ ഈ പശ്ചാത്തലത്തിലാണ് ഇടവേളക്കുശേഷം കോവിഡ് പകർച്ചവ്യാധിയെ പിടിച്ചുകെട്ടാൻ രാജ്യം പ്രതിരോധ മരുന്നിനെ അഭിമുഖീകരിക്കുന്നത്. മുൻകാല പ്രതിരോധമരുന്ന് കാലഘട്ടങ്ങളിലൊന്നും സ്വകാര്യ കമ്പനികൾ മരുന്ന് വില നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വേണ്ടി വന്നിട്ടില്ല. ഈ കാലം അതും കാണും. എങ്കിലും ഈ കാലവും കടന്നു പോകും. നാം അതിജീവിക്കും.

 

കടപ്പാട്   : #vaccination_India
Adv Sherry J Thomas
(സ്രോതസ്സ്- ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച്)

https://m.facebook.com/story.php?

Share this:

Source URL: https://keralavani.com/%e0%b4%88%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%a4%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b5%81%e0%b4%82-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81/