പിതാവേ അവരോട് ക്ഷമിക്കേണമേ

by admin | June 1, 2020 4:44 pm

കൊച്ചി :  സമര്‍പ്പിത ജീവിതത്തിന്റെ ആവശ്യകത എന്താണെന്ന് നവീന മാധ്യമങ്ങളിലൂടെ പരക്കെ വിമര്‍ശിക്കപെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ ആധുനിക യുഗത്തില്‍ സന്യാസ സഭാ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നവര്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങളേക്കാള്‍ അത് ജീവിക്കുന്നവരുടെ അനുഭവ സാക്ഷ്യത്തിനല്ലേ ആധികാരികത ?. 

സന്ന്യാസ സമര്‍പ്പണം അതിസ്വാഭാവീകമായ ഒരു ജീവിതം ആണ്. അതിന് വ്രതത്രയാനുഷ്ഠാനവും, ആവൃതി നിയമങ്ങളുണ്ട് , ചിട്ടവട്ടങ്ങളുണ്ട് .  ഈ ജീവിത രീതിയെക്കുറിച്ച് പരിജ്ഞാനം ഇല്ലാത്തവര്‍ ഇതിനെ കൂറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് നല്‍കുന്നത് നേരറിവുകളല്ല തെറ്റിദ്ധാരണകള്‍ ആണ്.
ദരിദ്രനും, അനുസരണയുള്ളവനും, ബ്രഹ്മചാരിയുമായ ക്രിസ്തുവിനെ അടുത്തനുകരിക്കുവാനും മരണംവരെ അവിടുത്തെ പിന്തുടരുവാനും ആഗ്രഹിച്ചുകൊണ്ട്,  സ്വമനസ്സാലെയാണ് ഓരോ അര്‍ത്ഥിനിയും കന്യകാ മഠത്തില്‍ ചേര്‍ന്ന് 5 വര്‍ഷം നീണ്ട്  നില്‍ക്കുന്ന പരിശീലനഘട്ടത്തിലൂടെ കടന്നു പോയി താന്‍ ആയിരിക്കുന്ന സഭയുടെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാനുറച്ച് ദൈവത്തെയും ദൈവജനത്തേയും സാക്ഷിയാക്കി സഭാവസ്ത്രം സ്വീകരിക്കുന്നത്.
സമര്‍പ്പിതരുടെ ജീവിതം സ്വാധീനിക്കുന്നത് മൂലമോ, നല്ല പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെയോ, നല്ല പ്രഭാഷണം കേള്‍ക്കുമ്പോഴോ സത്പ്രചോദനം ലഭിച്ച് ഈ ജീവിതത്തിലേക്ക് ആകര്‍ഷിക്കപ്പെടാം. സിനിമകളില്‍ അവതരിപ്പിക്കുന്നതുപോലെ മാതാപിതാക്കള്‍ നേര്‍ച്ച നേര്‍ന്നതു മൂലമോ, സാമ്പത്തിക പരാധീനത മൂലമോ അല്ല പെണ്‍കുട്ടികള്‍ സമര്‍പ്പിത ജീവിതത്തിലേക്ക് വരൂന്നത് , ആരൂടെയും സമ്മര്‍ദ്ദമില്ലാതെ സ്വമനസ്സാലെയാണ്.
ഈ ജീവിതത്തിലേക്ക് എല്ലാവരൂം വിളിക്കപ്പെട്ടിട്ടുമില്ല, കൃപ ലഭിച്ചവര്‍ക്ക് മാത്രമേ ഇത് ജീവിക്കൂവാനൂം ഇതിന്റെ അര്‍ത്ഥം തിരിച്ചറിയുവാനൂം കഴിയുകയുള്ളൂ. ”യേശു പറഞ്ഞു, കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍ ഷണ്ഡന്മാരായി ജനിക്കുന്നവരുണ്ട്, സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കൂന്നവരുണ്ട്.  (മത്തായി 19:11).
സമര്‍പ്പിത ജീവിതത്തിന്റെ കരൂത്തുറ്റ സാക്ഷ്യങ്ങളും ദൈവകൃപയുടെ വഴിനടത്തലുകളും ഗൂഗിളില്‍ നിന്നൂം  ലഭിക്കുകയുമില്ല. ചിലര്‍ വിളിച്ചു പറയുന്ന
അസംബന്ധങ്ങള്‍ ആഘോഷമാക്കുന്നവരുടെ ലക്ഷ്യം സാമാന്യബോധമുള്ളവര്‍ക്ക് മനസിലാകൂം.
അടച്ചിട്ട വാതിലിന് പിന്നിലെന്ത് നടക്കുന്നുവെന്നറിയുവാനുള്ള മനുഷ്യന്റെ ആകാംഷയ്ക്ക് മാനവചരിത്രത്തോളം പഴക്കമുണ്ട്.  ആവശ്യമില്ലാത്തിടത്ത് തലയിട്ട് കാര്യമന്വേഷിക്കുന്ന സ്വഭാവമുളള മനുഷ്യരെ മാര്‍ക്കറ്റ് ചെയ്യുക എന്ന തന്ത്രമാണ് പാപ്പരസികള്‍ എന്ന് പശ്ചാത്യര്‍ വിളിക്കൂന്ന മാധ്യമസംസ്‌കാരത്തിന്റെ തുടക്കം. മറ്റുള്ളവരുടെ വികാരങ്ങളെയും ബലഹീനതകളെയും ചൂഷണം ചെയ്ത് അവരുടെ ഇംഗിതങ്ങളെ തൃപ്തിപ്പെറ്റുത്തുവാന്‍ മാത്രം വാര്‍ത്ത ചമയ്ക്കുന്നവരെ നമ്മുടെ നാട്ടില്‍ മഞ്ഞപ്പത്രങ്ങള്‍ എന്നു വിളിക്കൂം.
ഇവയോടൊപ്പം ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാന്‍ വാര്‍ത്തകള്‍ മെനയുമ്പോള്‍ മൗനം വെടിയാതിരിക്കുന്നത് ശരിയല്ല. വലത്തുകരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുന്ന ക്രിസ്തുനാഥന്റെ ആദര്‍ശം നെഞ്ചിലേറ്റുന്നവരാകയാല്‍ പ്രതികരിക്കില്ലെന്ന ചിന്തയാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമെന്നറിയാം.
സന്ന്യാസ സഭകള്‍ വെറും ഇന്നലെകളില്‍ രൂപം കൊണ്ടവയല്ല  മറിച്ച് നൂറ്റാണ്ടുകളുടെ ചരിത്രവും, പാരമ്പര്യവും വിശുദ്ധിയും സമര്‍പ്പിതര്‍ക്ക് പങ്കുവയ്ക്കാനുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖയിലെ സന്യാസ ജീവിതത്തെ സാംബന്ധിക്കുന്ന ഡിക്രി, വീത്താ കോണ്‍സെക്രാത്ത എന്ന അപ്പസ്‌തോലീകാഹ്വാനം എന്നിവ വായിക്കുമ്പോള്‍ സഭയുടെ ദൗത്യത്തിന്റെ നിര്‍ണ്ണായക ഘടകമെന്ന നിലയില്‍ സമര്‍പ്പിത ജീവിതം തിരുസഭയുടെ ഹൃദയ ഭാഗത്താണ് എന്ന് കാണാം.
കേരളത്തിലെ ആദ്യത്തെ തദ്ദേശിയ സന്ന്യാസിനി, ആദ്യ കേരളീയ സന്ന്യാസിനി, എന്നീ പദവികള്‍ക്ക് അര്‍ഹയായ ദൈവദാസി മദര്‍ ഏലീശ്വായാണ് കൂനമ്മാവില്‍ 1866 ഫെബ്രുവരി 13 ന് നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സഭ (റ്റി.ഒ.സി.ഡി) കേരളത്തിലെ ആദ്യത്തെ സന്ന്യാസിനി സഭ സ്ഥാപിച്ചത്. (അവലംബം- റ്റി.ഒ.സി.ഡി – ( സി.റ്റി.സി.- സി.എം.സി.) – അടിസ്ഥാന ചരിത്രം.)
ഇന്ന് വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ ആണ്‍ കുട്ടികള്‍ക്കൊപ്പമോ അതിന് മേലോ ഉയര്‍ന്ന് കഴിഞ്ഞു. 19-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ അവസ്ഥ ഇതല്ലായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ യഥാര്‍ത്ഥ വിമോചനം സാധ്യമാകൂയെന്ന് അന്നേ തിരിച്ചറിഞ്ഞ ദൈവദാസി മദര്‍ ഏലീശ്വ , സ്ത്രീ നവോത്ഥാനത്തിന് നിശബ്ദമായി നേതൃത്വം നല്‍കി അവരെ കൈത്തൊഴിലുകള്‍ പഠിപ്പിച്ചു. 1868 ജൂലൈ 20-ന് ആദ്യത്തെ പെണ്‍പള്ളിക്കൂടം കൂനമ്മാവില്‍ സ്ഥാപിച്ചു.
നിന്ദിക്കുമ്പോള്‍ ഓര്‍ക്കണം,  സമര്‍പ്പിതരൂടെ സംഭാവനകളും.
ഇന്ന് കേരളത്തില്‍ മൂന്ന് റീത്തുകളിലായി 140 ഓളം സന്ന്യാസിനി സഭകളുണ്ട് .
വ്രതബദ്ധ ജീവിതത്തെക്കുറിച്ച് തെറ്റായ ധാരണകളാണ് ഇന്ന് ഏറെ പേര്‍ക്കും ഉള്ളത്. ലില്ലിപ്പൂ പോലെയുള്ള ശുദ്ധത എന്ന് പുണ്യത്തിന്റെയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റേയും ആഘോഷമാണ് ബ്രഹ്മചര്യ വ്രതം. വികാരങ്ങളുടെ അടിച്ചമര്‍ത്തലുകളല്ല ഇത്, ശാരീരീക സുഖങ്ങളെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും മൂശയില്‍ ഉരുക്കി, ആരെയും സ്വന്തമാക്കാതെ ആരുടെയും സ്വന്തമാകാതെ എല്ലവര്‍ക്കൂം എല്ലാമായി തീരുന്ന സ്‌നേഹത്തിന്റെ വസന്തോത്സവമാണിത്. സെക്‌സും ഡ്രഗ്ഗ്‌സും ആധിപത്യം പുലര്‍ത്തുന്ന ഈ ലോകത്തിന് ബ്രഹ്മചര്യവ്രതത്തിന്റെ പ്രസക്തി മനസ്സിലാക്കുക പ്രയാസം ആണ്.
അനൂസരണം എന്ന വ്രതത്തിലൂടെ അഹത്തിനെ കീഴടക്കുന്ന സമര്‍പ്പിത ദാരിദ്ര്യ വ്രതത്തിലൂടെ ലോകാഢംബരങ്ങളോട് ‘No’ പറഞ്ഞ് ജീവിത ലാളിത്യം വഴി വിളിച്ച് പറയുന്നത് ദൈവമാണെന്റെ സമ്പത്തെന്നാണ്.
സമര്‍പ്പിതരില്‍ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, ജേര്‍ണലിസ്റ്റുകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വൈദഗ്ദ്യമുള്ളവര്‍ ഉണ്ട് . എന്നാല്‍ ഇവ നല്‍കുന്ന ഇമേജിനേക്കാള്‍ കര്‍ത്താവിന്റെ സ്വന്തം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പദവി ആയി കരുതുന്നവരാണ് ഞങ്ങള്‍. ഈ പ്രൊഫഷനുകളുടെ പ്രേഷിത രംഗത്ത് നിന്ന് പുതിയ മേഖലയിലേക്ക് മാറുവാന്‍ സഭാധികാരികള്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ അത് അനുസരിക്കും. ലോകം വില കല്പ്പിക്കുന്നതല്ല ഒരു സമര്‍പ്പിത വില കല്പ്പിക്കുന്നത്, ലോകത്തിന്റെ കാഴ്ചപ്പടിലല്ല സമര്‍പ്പിത ജീവിതത്തെ വിലയിരുത്തേണ്ടത് 
ദൈവം മാത്രം മതിയെന്ന ചിന്തയോടെ സഭയുടെ അംഗമായി മാറുന്ന സന്ന്യാസിനി എനിക്ക് കാറൂ വേണം, സഭാ വസ്ത്രം ധരിക്കാന്‍ മനസ്സില്ല എന്നൊക്കെ പറഞ്ഞാല്‍ അതിന് ഒറ്റ വ്യാഖ്യാനമേയുള്ളൂ, സന്ന്യാസോചിതമായ ചിന്താഗതിയല്ല അവരുടേത്. ഇങ്ങനെയുള്ളവര്‍ക്ക് പറ്റിയതല്ല സന്ന്യാസ ജീവിതം.
സഭയെ അധിക്ഷേപിക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന, അംഗീകരം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന വ്യക്തിവൈകല്യമുള്ളവരും, കാര്യമെന്തെന്നറിയാതെ ഇവരെ പിന്തുണയ്ക്കുന്നവരും ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്നിവയുടെ ആന്തരാര്‍ത്ഥം ഗ്രഹിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.
ഇന്ന് കേരളത്തില്‍ ലത്തീന്‍ സഭ, സീറോമലബാര്‍ സഭ, മലങ്കര സഭ എന്നീ റീത്തുകളിലായി 34,302 സമര്‍പ്പിതരുണ്ട് . ഇവര്‍ നടത്തുന്ന ആതുര ശുശ്രൂഷാ
സ്ഥാപനങ്ങളും, സാമൂഹ്യ ശുശ്രൂഷാ സ്ഥാപനങ്ങളൂം 2103 എണ്ണവും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ 4325 ആണ്. സന്ന്യാസിനികള്‍ നടത്തുന്ന ഭിന്നശേഷിക്കാരെ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍, പാലിയേറ്റീവ് കെയര്‍, എച്.ഐ.വി./എയ്ഡ്‌സ് സെന്ററൂകള്‍, വൃദ്ധ സദനങ്ങള്‍ എന്നിവ സന്നുര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകൂം,  ജീവന്റെ ശ്രേഷ്ഠത എത്രമേല്‍ ഇവിടെ മാനിക്കപ്പെടുന്നൂവെന്നൂം, നല്‍കുന്ന കരൂതലെത്രമാത്രമാണെന്ന യാഥാര്‍ത്ഥ്യം.
ജന്മം നല്‍കിയതു കൊണ്ടു മാത്രം ഒരു സ്ത്രീയും അമ്മയാകുന്നില്ല. തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ബാല്യങ്ങളും, തകര്‍ന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങളും എത്ര അന്തസ്സോടെയാണ് ഈ ഭവനങ്ങളില്‍ സനാഥര്‍ ആയി മാറൂന്നതെന്ന് തിരിച്ചറിയണം. മിഷന്‍ മേഖലകളില്‍ ജീവന്‍ പണയം വച്ച് സേവനം ചെയ്യുന്ന സിസ്റ്റേഴ്‌സിന്റെ ത്യാഗം അവര്‍ണ്ണനീയമാണ്. അംഗീകാരമോ, പ്രശസ്തിയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം ക്രിസ്തുവിന്റെ സ്‌നേഹമാണ് ഇതിനെല്ലാം ഞങ്ങളെ ഉത്തേജിപ്പിക്കുന്നത്.
ക്രിസ്തുനാഥനേയും അവിടുത്തെ പ്രബോധനങ്ങളെയും അധിക്ഷേപിക്കുന്നവര്‍,  സമര്‍പ്പിതരെ ആക്ഷേപിക്കുന്നതില്‍ അതിശയമില്ല. ‘പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണക്കത്തടിക്ക് എന്തു സംഭവിക്കും'(ലൂക്കാ 23:31). രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിര്‍ന്ന മണ്ണില്‍ സഭാതരു തഴച്ചു വളര്‍ന്ന പാരമ്പര്യമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. അതുകൊണ്ട്  നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന നിന്ദനങ്ങളും, അധിക്ഷേപങ്ങളും, ഞങ്ങളെ തളര്‍ത്തുകയല്ല വളര്‍ത്തുകയേയുള്ളൂ. ‘എന്നെപ്രതി നിങ്ങളെ മനുഷ്യര്‍ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍'(മത്തായി 5:11). തന്റെ ഘാതകരോട് ക്ഷമിച്ച ക്രൂശിതനേയും അവന്റെ പ്രബോധനങ്ങളേയും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരാണ് ഞങ്ങള്‍.
ഒരു നാള്‍ നിങ്ങള്‍ പീഡിപ്പിച്ച ക്രിസ്തുവിനേയും അവന്റെ പ്രബോധനങ്ങളേയും നിങ്ങള്‍ തിരിച്ചറിയും, അതൊരു തിരിച്ചു വരവിനിടയാക്കുകയും ചെയ്യും. അതുവരെ ദൈവ സന്നിധിയിലേക്കുയരുന്ന ഞങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഇതാണ് ‘പിതാവേ അവരോട് ക്ഷമിക്കണമേ. അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല’.
ഡോ. സി. ജയ ജോസഫ് സി.റ്റി.സി.

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%87-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3/