പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് മെയ് മാസം ഏഴാം തീയതി ആരംഭിക്കുമെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം

പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് മെയ് മാസം ഏഴാം തീയതി ആരംഭിക്കുമെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം
വത്തിക്കാൻ സിറ്റി : ഫ്രാന്‍സിസ് പാപ്പായുടെ ദേഹവിയോഗത്തോടെ, കത്തോലിക്കാ സഭയില്‍ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മെയ് മാസം ഏഴാം തീയതി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കര്‍ദിനാള്‍മാരുടെ അഞ്ചാമത്തെ പൊതുവായ സമ്മേളനത്തിലാണ് കൈക്കൊണ്ടത്. സമ്മേളനത്തിലെ തീരുമാനം വത്തിക്കാന്‍ വാര്‍ത്ത കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.
കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനുള്ളതിനാല്‍, ഏപ്രില്‍ മാസം ഇരുപത്തിയെട്ടാം തീയതി മുതല്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നതല്ല എന്നും വത്തിക്കാന്‍ അറിയിച്ചു. അഞ്ചാമത്തെ പൊതു സമ്മേളനത്തില്‍ 180 ഓളം കര്‍ദിനാള്‍മാരാണ് സംബന്ധിച്ചത്. ഇതില്‍ നൂറോളം പേര് വോട്ടവകാശം ഉള്ളവരുമാണ്.
എണ്‍പത് വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാരാണ് വോട്ടവകാശം ഉള്ളവര്‍. കോണ്‍ക്ലേവ് തുടങ്ങുന്നതോടെ, വോട്ടവകാശം ഉള്ളവര്‍ പൊതുസമൂഹത്തില്‍ നിന്നുമുള്ള ബന്ധങ്ങളില്‍ നിന്ന് വിട്ടു നിന്നുകൊണ്ട്, പ്രാര്‍ത്ഥനാപൂര്‍വ്വമായ ഒരു ജീവിതത്തിലേക്ക് കടക്കും.
പാപ്പായുടെ മരണശേഷം പതിനഞ്ച്- ഇരുപതു ദിവസങ്ങള്‍ക്കുള്ളിലാണ് കോണ്‍ക്ലേവ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍ സന്നിഹിതരാണെന്ന് ഉറപ്പാണെങ്കില്‍, കോണ്‍ക്ലേവ് ആരംഭിക്കാനുള്ള അധികാരം, നോര്‍മാസ് നോന്നുല്ലസ് എന്ന മൊത്തു പ്രോപ്രിയോ വഴിയായി കര്‍ദിനാള്‍ സംഘത്തിന് നല്‍കുന്നു.
മെയ് 7 ബുധനാഴ്ച രാവിലെ, എല്ലാവരും ‘പ്രോ എലിജെന്‍ഡോ പൊന്തിഫൈസ്’ എന്ന പാരമ്പര്യമായ ദിവ്യബലി, കര്‍ദിനാള്‍ സംഘത്തിന്റെ തലവന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കും. തുടര്‍ന്ന് സിസ്‌റ്റൈന്‍ ചാപ്പലിലേക്ക്, സകലവിശുദ്ധരുടെയും ലുത്തീനിയയുടെ അകമ്പടിയോടെ പ്രദക്ഷിണമായി കടക്കുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. പിന്നീട്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ്, പുതിയതായി തിരഞ്ഞെടുക്കപ്പെടുവാന്‍ ആവശ്യമായ വോട്ടുകള്‍.