ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലേക്ക് നിരവധിയാളുകളുടെ സന്ദർശനം

 ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലേക്ക് നിരവധിയാളുകളുടെ സന്ദർശനം

ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലേക്ക് നിരവധിയാളുകളുടെ സന്ദർശനം

 

വത്തിക്കാൻ സിറ്റി : കാലം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി നിരവധിയാളുകൾ റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക്, ഏപ്രിൽ മാസം ഇരുപത്തിയേഴു, ഞായാറാഴ്ച്ച മുതൽ എത്തുന്നു.

പത്രോസിനടുത്ത തന്റെ ശുശ്രൂഷക്കാലയളവിൽ ഏറ്റവും തവണ സന്ദർശിച്ച, സാലൂസ് പോപ്പോളി റൊമാനി എന്ന പരിശുദ്ധ മാതാവിന്റെ അത്ഭുത ഐക്കൺ  ചിത്രത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി അനേകായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബസിലിക്ക പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത, ഞായറാഴ്ച്ച മാത്രം ഇരുപത്തിനായിരത്തിനു മുകളിൽ ആളുകളാണ് സന്ദർശനം നടത്തിയത്.

ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന സംസ്കാര ശുശ്രൂഷയുടെ അവസാനം ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക് സംവഹിക്കപ്പെടുകയും, പ്രാദേശിക സമയം ഒരു മണിയോടെ, കല്ലറയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. അവസാന കർമ്മങ്ങൾക്ക് കമർലിങ്‌ഗോ കർദിനാൾ കെവിൻ ജോസഫ്  ഫാരെൽ നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട വളരെ ചുരുക്കം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഫ്രാൻസിസ് പാപ്പായുടെ കുടുംബാംഗങ്ങളായ ചിലരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി, ബസിലിക്ക എല്ലാ ദിവസവും, രാത്രി പത്തുമണിവരെ തുറന്നിടുമെന്നു വത്തിക്കാൻ വാർത്താ കാര്യാലയം അറിയിച്ചു. എന്നാൽ ബസിലിക്കയിലേക്കുള്ള പ്രവേശനം രാത്രി ഒമ്പതുമണിയോടെ അവസാനിക്കുമെന്നും കാര്യാലയം കൂട്ടിച്ചേർത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *