പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്തിയും
വിശ്വാസവും കൈവെടിയരുത്.
ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി. പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ അമ്മയിലുള്ള ഭക്തിയും വിശ്വാസവും കൈവെടിയരുതെന്ന് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. മൂലമ്പിള്ളിയിലും ,വിഴിഞ്ഞത്തും നടന്നുകൊണ്ടിരിക്കുന്ന അവകാശ സമരങ്ങളിൽ പങ്കെടുക്കുന്നവരെ പരിശുദ്ധ അമ്മയിൽ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാനത്തോടനുബന്ധിച്ചുള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാൾമാരായ മോൺസിഞ്ഞോർ മാത്യൂ കല്ലിങ്കൽ , മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം എന്നിവർ സഹകാർമ്മികരായിരുന്നു.
നാലു നാൾ നീണ്ട ദൈവവചന ശുശ്രൂഷയുടെ ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് 18-ാമത് മരിയൻ തീർത്ഥാടനത്തിന് ചരിത്ര പ്രസിദ്ധമായ വല്ലാർപാടം ബസിലിക്ക വേദിയായത്. റോസറി പാർക്കിൽ തീർത്ത കൂറ്റൻ പന്തലിലെ ദിവ്യ അൾത്താരയ്ക്ക് മുന്നിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ മധ്യത്തിലൂടെ സാഘോഷ ദിവ്യബലിക്കായി അഭിവന്ദ്യ ജോസഫ് പിതാവിന്റെ നേതൃത്വത്തിൽ അതിരൂപതയിലെ വൈദികരും സന്യസ്തരും ആഗതരായപ്പോൾ വിശ്വാസ സമൂഹത്തിന്റെ കണ്ഠങ്ങളിൽ നിന്നുയർന്ന ഏക മന്ത്രം “വല്ലാർപാടത്തമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ”
വൈകീട്ട് 3.30 ന് ജപമാലയോടെ ആയിരുന്നു മരിയൻ തീർത്ഥാടന പരിപാടികൾ ആരംഭിച്ചത്. റവ. ഡോ.ആൻറണി സിജൻ മണുവേലിപ്പറമ്പിൽ വചനപ്രഘോഷണം നടത്തി. ദിവ്യബലിയേ തുടർന്ന് വിശ്വാസ സമൂഹത്തെ അഭിവന്ദ്യ പിതാവ് വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തി.
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 16ന് വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച് 24ന് ശനിയാഴ്ച്ച സമാപിക്കുമെന്ന് ബസിലിക്ക റെക്ടർ റവ.ഡോ.ആൻറണി വാലുങ്കൽ അറിയിച്ചു.