പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ .
പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ
കൊച്ചി: ഇസ്രായേലിലും പാലസ്തീനയിലും ഇന്ന് നടക്കുന്ന യുദ്ധപ്രവർത്തനങ്ങൾ മനുഷ്യമനസാക്ഷിയെ ഏറെ ദുഃഖിപ്പിക്കുന്നതാണ്. അനേകർ മരിച്ചു വീഴുന്നു. നിഷ്കളങ്കർ മുറിവേൽപ്പിക്കപ്പെടുന്നു. ഉറ്റവർ നഷ്ടപ്പെട്ട് അഭയാർത്ഥികൾ ആകേണ്ടി വന്നവർക്കായി, ബന്ധികളായവർക്കായി, വളരെ പ്രത്യേകിച്ച് അനാഥരായ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കുന്നു എന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. നിരപരാധികളായ അനേകർ ഈ യുദ്ധത്തിന് ഇരയാകുന്നുണ്ട്. ഏറെ ഉത്കണ്ഠ നിറഞ്ഞ ഈ അന്തരീക്ഷത്തിന് അറുതി വരുത്തുവാൻ ദൈവതിരുമുൻപിലുള്ള പ്രാർത്ഥന അനിവാര്യമാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ ജനത്തിന്റെയും സുരക്ഷ ഇന്ന് ഉറപ്പാക്കപ്പെടേണ്ടതുണ്ട്. കടുത്ത മാനസിക സംഘർഷം അനുഭവിച്ചുകൊണ്ട് ജീവിക്കുന്ന അനേകർക്ക് സമാധാനവും ശാന്തിയും ലഭിക്കണം.ലോകത്തിൽ പ്രത്യേകിച്ചും പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ വേണ്ടി വരാപ്പുഴ അതിരൂപതയിലെ എല്ലാ പള്ളികളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയും വരുന്ന ഒക്ടോബർ 15 ന് (ഞായർ )നടത്തുവാൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. ലോകം മുഴുവനും സമാധാനം പുലരുവാൻ ഒത്തൊരുമിച്ച് പ്രാർത്ഥനയിൽ അഭയം തേടാം എന്നും അദ്ദേഹം പറഞ്ഞു.