ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന.

ദിവ്യകാരുണ്യത്തെ  പ്രണയിച്ച ഈശോയുടെ  സ്വന്തം അജ്ന.

കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ അജ്നാ ജോർജ്…

 

കൊച്ചി : വരാപ്പുഴ അതിരൂപത വൈറ്റില സെൻറ്. പാട്രിക് ഇടവകയിലെ മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികളുടെ മകളായ അജ്നാ ജോർജ് എന്ന 27 വയസ്സുകാരി, ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് തേവര എസ്എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ട്മെൻറ് ഇൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ലഭിച്ച നാളുകളിൽ, ഏകദേശം നാല് വർഷം മുൻപാണ് കാൻസർ കോശങ്ങളുടെ സാന്നിധ്യം അവളുടെ താടിയെല്ലിൽ ഉള്ള കാര്യം ഡോക്ടർ സ്ഥിരീകരിച്ചത്.

അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയിലൂടെ രോഗം ഭേദപ്പെട്ടു എങ്കിലും വീണ്ടും കാൻസർ കോശങ്ങൾ അജ്നയുടെ കണ്ണും കാതും താടിയെല്ലും അധരങ്ങളിലും എല്ലാം സ്ഥാനമുറപ്പിച്ചു .ക്രമേണ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കാതിൻറെ കേൾവിയും മാത്രമല്ല അവളുടെ മുഖസൗന്ദര്യം പോലും കവർന്നെടുത്തു ക്യാൻസർ രോഗം.. കുട്ടിക്കാലം മുതൽ അവൾ ശീലിച്ച അനുദിന ദിവ്യബലിയിൽ പങ്കുചേരൽ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലും  അജ്ന മുടക്കം ഒന്നും വരുത്തിയില്ല .

കഠിനവേദന കടിച്ചമർത്തിയും അമ്മയുടെ കൈപിടിച്ച്കൊണ്ട് എന്നും ദിവ്യബലിയിൽ പങ്കുകൊള്ളാൻ അവൾ എത്തുമായിരുന്നു. നടക്കുവാനുള്ള അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകവികാരി ജീൻ ഫെലിക്സ് അച്ചൻ വാഹന സൗകര്യം ഏർപ്പെടുത്താം എന്ന് പറഞ്ഞപ്പോൾ ” സഹനം ഒഴിവാക്കാൻ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ “എന്ന് പറഞ്ഞ അജ്നയുടെ വാക്കുകൾ അച്ചൻ ഇന്നും ഓർക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് പള്ളിയിൽ വരാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോഴും വിശുദ്ധ കുർബാന ദിവസവും ഉൾക്കൊള്ളണമെന്ന് അവൾ വാശിപിടിക്കുകയും അച്ചൻ എന്നും ദിവ്യ കാരുണ്യം വീട്ടിൽ കൊണ്ടുപോയി അവൾക്കു നൽകുകയും ചെയ്യുമായിരുന്നു.

രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴും ദിവ്യകാരുണ്യഈശോയോട് ഉള്ള അജ്നയുടെ സ്നേഹത്തിന് ഒരു കുറവും വന്നില്ല… അവൾക്ക് നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി… ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്.. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെയാണ് അവൾ ഉൾക്കൊണ്ടിരിക്കുന്നത്… ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു അവൾ വിശുദ്ധകുർബാന സ്വീകരിച്ചിരുന്നത്.രോഗിലേപനം സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു കൊണ്ട് തന്നെയാണ് ഇക്കഴിഞ്ഞ ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്ക് അവൾ തന്റെ സ്വർഗ്ഗീയ മണവാളന്റെ അടുത്തേക്ക് യാത്രയായത്… രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും കഠിനമായ വേദനയാൽ പുളയുമ്പോഴും  ദിവ്യകാരുണ്യഈശോയോടുള്ള ഭക്തിയും സ്നേഹവും തന്റെ ജീവിതം കൊണ്ട് അവൾ മറ്റുള്ളവർക്ക് പകർന്നു നൽകിയതായിരിക്കാം..
അവളുടെ വേദനകൾ കണ്ടു നിൽക്കാൻ കഴിയാതെ അവളുടെ മരണത്തിനായി മറ്റുള്ളവർ പ്രാർത്ഥിച്ചപ്പോഴും ഇനിയും കൂടുതൽ വേദനകൾ തനിക്ക് നൽകണമെയെന്നും, പരാതികൾ ഒന്നുമില്ലാതെ വേദനകളെല്ലാം ദൈവസ്തുതിയ്ക്കായി കാഴ്ചവെക്കുകയും ചെയ്തു. അങ്ങിനെ തൻറെ മരണം പോലും ദിവ്യകാരുണ്യ പ്രഘോഷണം ആക്കി മാറ്റി ഈ ജീസസ് യൂത്ത് കാരി.

രോഗം തന്നെ കാർന്നു തിന്നുന്നപ്പോഴും സ്വർഗ്ഗത്തിന്റെ സൗന്ദര്യം പുഞ്ചിരിയായി പകർന്നവൾ: അജ്ന.

 

കടപ്പാട്.
ഫാ. ജീൻ ഫെലിക്സ്
വികാരി, സെന്റ്. പാട്രിക് ചർച്ച്
വൈറ്റില..


Related Articles

നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ

നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ   കൊച്ചി : കോവിഡ്  ലോക് ഡൗണിൽ നിർധനർക്ക് സഹായമായി  ” കാഷ്യർ ഇല്ലാത്ത കട” യുമായി

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ  ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.   കൊച്ചി : ഇന്നു മഞ്ഞുമ്മൽ കർമ്മലീത്ത സഭ എന്നറിയപ്പെടുന്ന ലത്തീൻകാർക്കുള്ള

പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ .

പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ   കൊച്ചി: ഇസ്രായേലിലും പാലസ്തീനയിലും ഇന്ന് നടക്കുന്ന യുദ്ധപ്രവർത്തനങ്ങൾ മനുഷ്യമനസാക്ഷിയെ ഏറെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<