ഡോ. മേരിദാസിന് – കൃതി സാഹിത്യ അവാർഡ്

ഡോ. മേരിദാസിന് – കൃതി സാഹിത്യ അവാർഡ്
കൊച്ചി : ഈ വർഷത്തെ കൃതി സാഹിത്യ അവാർഡ് ഡോ. മേരി ദാസ് കല്ലൂരിന്. മിനിസ്ടി ഓഫ് കോർപൊറേറ്റ് അഫയേഴ്സ് അംഗീകൃത സംഘടനയായ ഏണസ്റ്റോ പെദ്രോ ഗ്ലോബൽ സർവീസസിന്റെ കൃതി മാഗസിനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ തീരദേശ അനുഷ്ഠാന കലയായ ദേവാസ്ത് വിളിയെക്കുറിച്ചുള്ള ഡോ. മേരിദാസിന്റെ ഗ്രന്ഥമാണ് അവാർഡിനർഹമായത്. ഈ വിഷയത്തിൽ ആദ്യ ഗ്രന്ഥമാണ് മേരിദാസിന്റെ “ദേവാസ്ത് അരൂപത്തിലേക്കുള്ള വിളി . ” ദേവാസ്ത് വിളിയുടെ വേരുകളിലേക്ക് ഗവേഷണം നടത്തുന്ന ഒരു പഠന ഗ്രന്ഥമാണിത്. ദേവാസ്തിന്റെ ആ ചാരപരമായ പ്രത്യേകതകളിലേയ്ക്കും അതിന്റെ ആവിർഭാവത്തിനു കാരണമായ പഴയ കാല യൂറോപ്യൻ തപസ്സുകാല ആചാരങ്ങളിലേയ്ക്കും അനുഷ്ഠാനങ്ങളിലേയ്ക്കും വെളിച്ചം വീശുന്നതാണ് ഈ ഗ്രന്ഥം. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക തനിമയുടെ ഭാഗമായി കരുതാവുന്നതും 16-ാം നൂറ്റാണ്ടു വരെ പഴക്കമുള്ളതുമായ തീരദേശ അനുഷ്ഠാന കലയെക്കുറിച്ചുള്ള ഗഹനമായ പഠനവും അതിന്റെ പിന്നിലെ അക്ഷീണ ശ്രമവും അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരിഗണനയ്ക്ക് വിഷയമായി. ഇന്ത്യൻ സാഹിത്യ അവാർഡിനും അർഹമായതാണ് ഈ ഗ്രന്ഥം.
കഥാകൃത്തും നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമാണ് ഡോ. മേരിദാസ്. നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം കേരള ഹൈക്കോടതി റിട്ട. ജോയിന്റ് രജിസ്ട്രാറും ചാത്യാത്ത് മൗണ്ട് കാർമൽ ഇടവകാംഗവുമാണ്.