നിർധനരായ സഹോദരങ്ങൾക്ക് സ്നേഹത്തിന്റെ ഭോജനമൊരുക്കി ലിയോ പതിനാലാമൻ പാപ്പാ

നിര്‍ധനരായ സഹോദരങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ഭോജനമൊരുക്കി ലിയോ പതിനാലാമന്‍ പാപ്പാ.
പാപ്പായുടെ വേനല്‍ കാലവസതിയായ കാസല്‍ ഗന്ധോല്‍ഫോയിലെ ലൗദാത്തോ സി ഗ്രാമത്തില്‍ വച്ച്, റോം രൂപതയിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഇരുനൂറോളം വ്യക്തികള്‍ക്കായി, ജൂലൈ മാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച. ലിയോ പതിനാലാമന്‍ പാപ്പ വിരുന്നൊരുക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും. സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വലിയൊരു സാക്ഷ്യമായി എക്കാലവും മാറിയിട്ടുള്ളതാണ്, പാപ്പയ്ക്കൊപ്പമുള്ള ഈ ഉച്ചഭക്ഷണം പരിപാടി.
സൃഷ്ടിയുടെ സംരക്ഷണം, പ്രത്യേക പ്രമേയമാക്കിക്കൊണ്ട്, വിശുദ്ധ കുര്‍ബാനയോടെയാണ് വിരുന്നു ആരംഭിക്കുന്നത്. തുടര്‍ന്ന് ബോര്‍ഗോ ലൗദാത്തോ സിയിലെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള സന്ദര്‍ശനവും വിശ്രമവും നടക്കും. പരിപാടിയുടെ ഏറ്റവും പ്രധാന ഭാഗം ലിയോ പതിനാലാമന്‍ പാപ്പയോടൊപ്പമുള്ള ഉച്ചഭക്ഷണമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് ഈ വിരുന്നില്‍ അതിഥികളായി എത്തുന്നത്.
2025 ഓഗസ്റ്റ് 17-ന് അല്‍ബാനോ രൂപതയിലെ പാവപ്പെട്ടവര്‍ക്കൊപ്പം ലിയോ പതിനാലാമന്‍ പാപ്പാ നടത്തിയ വിരുന്നു, ഏവര്‍ക്കും സന്തോഷത്തിന്റെ അനുഭവം പ്രദാനം ചെയ്തതില്‍ നിന്നുമാണ്, ഇത്തരമൊരു വാര്‍ഷിക പരിപാടിക്ക് രൂപം നല്‍കിയത്. ‘സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ലൗദാത്തോ സി’യുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വ്യത്യസ്ത രൂപതകളില്‍ നിന്നുള്ള നിര്‍ധനരായ ആളുകളെ ഉള്‍പ്പെടുത്തി ഈ സംഗമം സംഘടിപ്പിക്കും. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും പരിശുദ്ധ പിതാവുമായി സമയം ചെലവഴിക്കാനും ഇതിലൂടെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സഹോദരങ്ങള്‍ക്ക് അവസരം ലഭിക്കുന്നു.
ഈ വര്‍ഷത്തെ പരിപാടി റോം രൂപത, കാരുണ്യ സേവനങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററി, ലൗദാത്തോ സി സെന്റര്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടക്കുന്നത്. ‘സൃഷ്ടിയുടെ പരിപാലനവും മനുഷ്യരോടുള്ള കരുതലും ഒരേ ദൗത്യത്തിന്റെ ഭാഗമാണെന്ന്’ ലൗദാത്തോ സി സെന്റര്‍ ഡയറക്ടര്‍ ജനറല്‍ കര്‍ദിനാള്‍ ഫാബിയോ ബാജോ പറഞ്ഞു. പാവപ്പെട്ടവരുടെ അരികിലേക്ക് എത്തുന്ന പാപ്പയുടെ ഈ നടപടി സഭയുടെ അടിസ്ഥാന ദൗത്യമാണെന്ന് കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്നയും ബിഷപ്പ് ലൂയിസ് മറിന്‍ ദി സാന്‍ മാര്‍ട്ടിനും വ്യക്തമാക്കി.
ദാരിദ്ര്യത്തിലോ സാമൂഹികമായ തടസ്സങ്ങളിലോ കഴിയുന്നവര്‍ക്ക് സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് തിരികെ വരാനുള്ള അവസരമാണ് ഇത്തരം സംരംഭങ്ങള്‍ നല്‍കുന്നത്. ലിയോ പതിനാലാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വിരുന്ന്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും ക്രൈസ്തവമായ സാഹോദര്യത്തെയുമാണ് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കുന്നത്.