ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം -3, പ്രൊപ്പഗാന്താ വിദ്യാർത്ഥി
പ്രൊപ്പഗാന്താ വിദ്യാർത്ഥി- Episode 3
വിശ്വവിഖ്യാതമായ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ ഏഴു വർഷം നീണ്ട അദ്ധ്യായനത്തെ തുടർന്ന് തത്വശാസ്ത്രത്തിൽ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തിൽ എസ്.ടി.ഡിയും ജോസഫ് അട്ടിപ്പേറ്റി സ്വന്തമാക്കി.
ജോസഫിന്റെ ഭക്തജീവിതവും കൃത്യനിഷ്ഠയും സ്വഭാവശുദ്ധിയും സെമിനാരി അധികാരികളെ സമാകർഷിച്ചതിന്റെ ഫലമായി, പ്രൊപ്പഗാന്ത വൈദികവിദ്യാർത്ഥികളുടെ വൈസ് പ്രസിഡന്റായും കോളേജിലെ കീഴ് ജീവനക്കാരുടെ ആദ്ധ്യാത്മിക മേധാവിയായും വൈദിക ജീവിതാവസ്ഥയിലേക്കുള്ള ദൈവവിളിയിൽ യുവാക്കളെ സഹായിക്കുന്ന ‘Pia Associatio Matris Misericordiae’ എന്ന സംഘത്തിന്റെ ഡയറക്ടറായും പഠനകാലത്ത് അധികാരികളാൽ നിയമിതനായി. പഠന സാമർത്ഥ്യത്തിന് പ്രൊപ്പഗാന്ത കോളേജ് വാർഷിക സമ്മേളനത്തിൽ നൽകിയിരുന്ന സമ്മാനം എല്ലാവർഷവും ജോസഫ് അട്ടിപ്പേറ്റി നേടിയിരുന്നു.
മിഷൃൻ പ്രവർത്തകരുടെ മാർപാപ്പയായ പതിനൊന്നാം പീയൂസ് പാപ്പയുടെ സാനിദ്ധ്യത്തിൽ രണ്ടുപ്രാവശ്യം തമിഴിൽ പ്രസംഗിക്കുവാനും പ്രൊപ്പഗാന്ത കോളേജ് മാസികയിൽ തമിഴ് ഭാഷയിൽ ലേഖനം എഴുതുവാനും ജോസഫിന് കഴിഞ്ഞു. തൃശ്ശിനാപ്പിളളിയിൽ പഠിച്ചിരുന്നപ്പോൾ രണ്ടാം ഭാഷയായി തമിഴാണ് പഠിച്ചിരുന്നത്. അതുകൊണ്ട് തമിഴിൽ എഴുതുവാനും പ്രസംഗിക്കുവാനുമുളള കഴിവ് ജോസഫ് അട്ടിപ്പേറ്റി നേടിയിരുന്നു.
പ്രൊപ്പഗാന്ത കോളേജിലെ നീണ്ട അദ്ധ്യായനകാലത്ത് ഇറ്റാലിയൻ ഭാഷയിലും അവഗാഹം നേടുവാൻ സാധിച്ചു. അങ്ങനെ മലയാളം, ലാറ്റിൻ, ഇറ്റാലിയൻ,ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ ജോസഫ് അട്ടിപ്പേറ്റി പ്രാവീണ്യം നേടി.
പ്രൊപ്പഗാന്ത തിരുസംഘം സ്ഥാപിതമായതിന്റെ മൂന്നാം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ഏതാനും വൈദികവിദ്യാർത്ഥികൾക്ക് തിരുപ്പട്ടം കൊടുക്കുവാൻ തീരുമാനിച്ചു. ബ്രദർ ജോസഫ് അട്ടിപ്പേറ്റിക്കും മറ്റു സഹപാഠികൾക്കും ദൈവശാസ്ത്രപഠനത്തിന്റെ മൂന്നാം വർഷം തന്നെ പൗരോഹിത്യപട്ടം സ്വീകരിക്കുവാനുള്ള പ്രത്യേക ആനുകൂല്യം ലഭിച്ചു.
അങ്ങിനെ 1926 ഡിസംബർ 18- ന് റോമിലെ വികാരി ജനറൽ ആയിരുന്ന അത്യുന്നത കർദ്ദിനാൾ പോബിലിൽ തിരുമേനിയാൽ ജോസഫ് വൈദികനായി അഭിഷിക്തനായി. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ പത്രോസിന്റെ തിരുശരീരകുടീരത്തിലുള്ള അൾത്താരയിൽ ജോസഫ് അട്ടിപ്പേറ്റി തന്റെ പ്രഥമ ബലിയർപ്പിക്കുകയും ചെയ്തു.
ഫാ. ജോസഫ് റോമിൽ പഠിക്കുന്ന കാലത്താണ് തന്റെ പിതാവ് മാത്യു അട്ടിപ്പേറ്റി മരിക്കുന്നത്. തൃശ്ശിനാപ്പിള്ളിയിൽ പഠിക്കുമ്പോൾ മാതാവ് മരിച്ചിരുന്നു. തന്റെ മാതാപിതാക്കൾ രണ്ടുപേരും മരിക്കുന്ന സമയത്ത് കൂടെയുണ്ടാകുവാനോ ശുശ്രൂഷിക്കുവാനോ സാധിക്കാത്തതിൽ അദ്ദേഹത്തിന് വലിയ ദുഃഖമുണ്ടായിരുന്നു.
പരിശുദ്ധ മറിയത്തിലും വിശുദ്ധ യൗസേപ്പിതാവിലും കൂടുതൽ ഭക്തിയും ആശ്രയവും അർപ്പിച്ചുകൊണ്ട് അതിന് പരിഹാരം കാണുകയായിരുന്നു എന്ന് പിന്നീടുള്ള ഫാ. ജോസഫ് അട്ടിപ്പേറ്റിയുടെ ജീവിതത്തിൽ നിന്ന് നമ്മുക്കത് മനസ്സിലാക്കാൻ കഴിയും.
പ്രത്യാഗമനം(Next)
തുടരും…
Composed by Fr. Koshy mathew
Reference: Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
Kalathiveetil, Raphael. “Archbishop Joseph Attipetty: Varapuzha Athirupathayudae Puthuyuga Shilpi.”
Archbishop Joseph Attipetty Daivadasa Prakhyabhana Smarinika 7, no. 1(2020).49.
Related
Related Articles
ആത്മീയ വിമോചനത്തിന്‍റെ കഥപറയുന്ന സങ്കീര്‍ത്തനം
30–Ɔο സങ്കീര്‍ത്തനപഠനം – ഭാഗം മൂന്ന് 1. ഗീതത്തിന്‍റെ ആത്മീയവിചിന്തനം 30–Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് നാമിന്നു കടക്കുന്നത്. ദാവീദു രാജാവിന്‍റെ പേരില്‍ സമര്‍പ്പിതമായിട്ടുള്ള ഗീതമാണ് ഇതെന്നും
ദൈവം തൻെറ പുത്രനു നല്കിയ നാമമേത് ? ‘യേശു’ എന്നോ ‘യഷുഅ’ എന്നോ?
ത്രീത്വത്തിലെ രണ്ടാമത്തെ ആളായ ക്രിസ്തുവിനെ മലയാളികൾ ‘യേശു’ എന്ന് വിളിക്കുന്നത് തെറ്റാണെന്നും, ഹെബ്രായ വാക്കായ ‘യഷുഅ’ എന്ന് തന്നെ വിളിക്കണം എന്ന് നിഷ്കർഷിക്കുന്ന പഠനങ്ങൾ നിരവധിയാണ്. എന്താണ്
സഭാ വാർത്തകൾ – 05.02.23
സഭാ വാർത്തകൾ – 05.02.23 വത്തിക്കാൻ വാർത്തകൾ വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന