• August 18, 2026

ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി

 ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി

ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി……

വത്തിക്കാൻ : റോമിലുള്ള ഫിലിപ്പിൻസ് സെമിനാരിയിലെ അന്തേവാസികളെ
                   വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസ് അഭിസംബോധനചെയ്തു.

 

1. വിശ്വാസ വെളിച്ചത്തിന്‍റെ 500-ാം വാർഷികം
ഫിലിപ്പീൻസിൽ വിശ്വാസ വെളിച്ചം തെളിഞ്ഞതിന്‍റെ 500-ാം വാർഷികം (1561-2021) അവസരമാക്കിക്കൊണ്ടാണ് സമാധാനത്തിന്‍റേയും നല്ല യാത്രയുടേയും അമ്മയായ പരിശുദ്ധ കന്യകാനാഥയുടെ നാമത്തിലുള്ള റോമിലെ പൊന്തിഫിക്കൽ ഫിലിപ്പീൻ സെമിനാരിയിലെ അന്തേവാസികളുമായി മാർച്ച് 22, തിങ്കളാഴ്ച പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനിലെ ക്ലെമന്‍റൈൻ ഹാളിലായിരുന്നു കൂടിക്കാഴ്ച. 

2. ജോൺ 23-ാമൻ പാപ്പാ തുടക്കമിട്ട
റോമിലെ ഫിലിപ്പീൻ സെമിനാരി

എല്ലാവരെയും സ്നേഹപൂർവ്വം അഭിവാദ്യംചെയ്തശേഷം അവർക്ക് സന്ദേശം നല്കി.
1961 ജൂൺ 29-ന് വിശുദ്ധനായ ജോൺ 23-ാമൻ പാപ്പാ ഫിലിപ്പീൻസുകാരായ വൈദിക വിദ്യാർത്ഥികൾക്കായി ഈ സ്ഥാപനം തുറന്നതെന്ന് പാപ്പാ ആമുഖമായി അനുസ്മരിച്ചു. ജൂബിലികളും വാർഷികങ്ങളും ദൈവം നൽകിയ  നന്മകൾക്ക് നന്ദിപറയുവാനും വീണ്ടും പ്രത്യാശയോടെ മുന്നോട്ടു കുതിക്കുവാനുമുള്ള സമയമാണെന്ന് പാപ്പാ അന്തേവാസികളെ ഓർപ്പിച്ചു. 

3. ഉറവകളിലേയ്ക്കുള്ള തിരനോട്ടം
500-ാം വാർഷികത്തിൽ ഫിലിപ്പീൻസുകാർ തങ്ങളുടെ വിശ്വാസ ജീവിതത്തിന്‍റെ ഉറവകളിലേയ്ക്കു നന്ദിയോടേയും ആശ്ചര്യത്തോടേയും ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണുവേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു. കുടുംബ ഫോട്ടോകളുടെ ആൽബം മറിച്ചു നോക്കുമ്പോൾ നമ്മുടെ ഉറവിടങ്ങളിലേയ്ക്കും, വന്ന വഴികളിലൂടെയും വിശ്വാസാനുഭവങ്ങളോടെ നമ്മെ നാമാക്കിയ ജീവിത സാക്ഷ്യങ്ങളെയും വിലയിരുത്തുവാനും ആശ്ചര്യത്തോടും നന്ദിയോടും കൂടെ അവയെല്ലാം അനുസ്മരിച്ചുകൊണ്ട് കൃതാർത്ഥരായി മുന്നേറുവാൻ ജൂബിലി സഹായിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.

4. നന്മചെയ്തവരെ നന്ദിയോടെ ഓർക്കാം
പഴമയെക്കുറിച്ചു ചിന്തിക്കുമ്പോൾ ക്രിസ്തുവുമായുള്ള ആദ്യസ്നേഹത്തിൽ എത്തിച്ചേരാൻ സഹായിച്ചവരെ അനുസ്മരിക്കുന്ന മുഹൂർത്തങ്ങളാണവ – അത് ഒരു മിഷണറിയോ, വൈദികനോ, ഒരു സന്ന്യാസിനിയോ, മതാദ്ധ്യാപകനോ ആരുമാവാമെന്ന് പാപ്പാ എടുത്തുപറഞ്ഞു.  
5. നവോർജ്ജം പകരുന്ന ജൂബിലി
ജീവിതയാത്രയിൽ നാം ക്ഷീണിതരും നിരാശരുമാവുന്ന അവസരങ്ങളിൽ ചരിത്രത്തിന്‍റെ ഏടുകളിലേയ്ക്കുള്ള തിരനോട്ടം ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ച ആദ്യാത്ഭുതങ്ങൾ ഓർക്കുവാനും അയവിറയ്ക്കുവാനും സഹായിക്കുമെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ഇതിൽനിന്നെല്ലാം പിന്നെയും ഊർജ്ജവും ധൈര്യവും സംഭരിച്ച് ഇടറിയ വഴികൾ തിരുത്തുവാനും നേരെയാക്കുവാനും ജീവിതം നവീകരിച്ച് പുതുവെളിച്ചത്തിലൂടെ മുന്നേറുവാനും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

admin

Leave a Reply

Your email address will not be published. Required fields are marked *